May 21, 2012

സര്‍വ്വസുഗന്ധിയായ മഞ്ചാടി കാറ്റ്‌

ആദ്യമേ പറയട്ടെ, ഇതൊരു ചലച്ചിത്രാസ്വാദനമോ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പോ അല്ല... ഏറെ നാള്‍ കൂടി ഒരു ചിത്രത്തിനോട് വ്യക്തിപരമായി വലിയൊരു ഇഷ്ടം തോന്നുന്നു, ശരിക്കും 'വല്ലാത്തൊരിഷ്ടം'!!! :)

ഒമ്പതാംതരം വാര്‍ഷിക പരീക്ഷയിലെ അവസാന പരീക്ഷ, 'രണ്ടാംതരം' കണക്ക്‌ പരീക്ഷയുടെ തലേന്ന് സന്ധ്യക്കാണ്, അച്ചിച്ഛന്‍ മരണപ്പെടുന്നത്. തീര്‍ത്തും ആകസ്മികമൊന്നുമായിരുന്നില്ല അച്ചിച്ഛന്‍റെ മരണം. അതിന് മുന്‍പ്‌ പലപ്പോഴും കൃത്യമായ ഇടവേളകളില്‍ , ഒരു വേര്‍പാടിന്‍റെ സാധ്യതകള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുടെ വിവിധ രൂപങ്ങളില്‍ അമ്മയുടെ തറവാട്ടിലെ തളത്തില്‍ ചുവരുംചാരി നിന്നിരുന്നു. ഒമ്പതാംതരത്തില്‍ പഠിച്ചുകൊണ്ടിരുന്ന എന്നെ അച്ചിച്ഛന്‍റെ വേര്‍പാട് കാര്യമായി അലോസരപ്പെടുത്തിയിരുന്നില്ല.

അച്ഛന്‍റെ ചെറുപ്പത്തിലേ, അച്ഛമ്മ പോയിരുന്നു. അച്ഛന് കൂട്ടായി അമ്മയെത്തി അധിക നാളാകും മുന്‍പേ അച്ചാച്ഛനും മരണപ്പെട്ടു. അങ്ങനെയുള്ള എനിക്ക് അച്ചിച്ഛനോട് വല്ലാത്തൊരു ഇഷ്ടമുണ്ടാകേണ്ടതാണ്, മുഖമടച്ചിരുന്ന് കരയേണ്ടതാണ്... പക്ഷേ, കുടുംബത്തിനെ ചൂഴ്ന്നുനിന്ന കടുത്ത ദാരിദ്രത്തിന്‍റെ കരിമ്പടം നീക്കുന്ന അധ്വാനശീലങ്ങളില്‍ ചിരിയും വാല്‍സല്യവും സ്നേഹവും എപ്പോഴോ ആ പാവം മറന്നുപോയിരിക്കണം. അമ്മയുടെ തറവാട്ടിലെ തെക്കേ പറമ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, പടിഞ്ഞാറ്റ് വാതിലിന്‍റെ ഓടാമ്പല്‍ നീക്കി, തല പുറത്തേക്കിട്ട്, ദേഷ്യത്തോടെ 'കളിനിര്‍ത്തി വീട്ടിപോയിനെടാ... എല്ലാം' എന്ന് വിളിച്ച് പറയുന്ന അച്ചിച്ഛനാണ് എന്‍റെ എന്നത്തേയും ഓര്‍മ്മ. എങ്കിലും എന്‍റെ മുന്‍ തലമുറയില്‍ നിന്നും കിട്ടാതെപ്പോയ എല്ലാം സ്നേഹവും വാല്‍സല്യവും സ്വരുകൂട്ടി സ്വരുകൂട്ടിവെച്ച് ഒരാള്‍ അതാവോളം എന്നും തന്നിരുന്നു, അമ്മിണി അമ്മൂമ്മ... അന്ന് സന്ധ്യക്ക് അച്ചിച്ഛനെ മടിയില്‍ കിടത്തി വായില്‍ വെള്ളം പകര്‍ന്നു നല്‍കിയ, മുറിയുടെ മൂലയില്‍ അന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നെപ്പോഴോ തല ചാച്ചുറങ്ങിയ അമ്മിണി അമ്മൂമ്മ!

അമ്മയും ചേച്ചിയും വീടിന്‍റെ തളത്തിലുണ്ട്. മാമന്മാര്‍ പലരും സ്ഥലത്തില്ല. അച്ഛന്‍ പിറ്റേദിവസത്തെ ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നു. ആളും ബഹളവും കണ്ടുവിരണ്ട് അകറി കരഞ്ഞ ചെറേമ്മയുടെ മകന്‍ , ഉണ്ണിക്കുട്ടന്‍ എന്‍റെ തോളില്‍ തളര്‍ന്നുറങ്ങി. വന്നുപോയികൊണ്ടിരുന്ന നാട്ടുകാരുടേയും ബന്ധുക്കളുടേയും സൗകര്യാര്‍ത്ഥം മുറ്റത്തേക്കിട്ട സോഫയില്‍ അന്ന് രാത്രി ഉണ്ണിക്കുട്ടനേയും കെട്ടിപ്പിടിച്ചുകിടന്ന് ഞാനുറങ്ങി.

പിറ്റേന്ന് അതിരാവിലെ തന്നെ ആരൊക്കെയോ ചേര്‍ന്ന്‍ എന്നെ വിളിച്ചുണര്‍ത്തി, പരീക്ഷയുടെ കാര്യം ഓര്‍മ്മപ്പെടുത്തുകയും പരീക്ഷ എഴുതാതിരിക്കരുതെന്ന് പറയുകയും ചെയ്തു. പിന്നീട് ജീവിതത്തിന്‍റെ കണക്കില്‍ ഒരുപാട് മൊട്ടകളിട്ടിട്ടുണ്ടെങ്കിലും കടലാസ്സിലെ കണക്ക്‌ പരീക്ഷകളില്‍ ഞാനെന്നും നല്ല വിജയങ്ങള്‍ തന്നെ നേടിയിരുന്നു. എത്ര പിശുക്കിയായ ടീച്ചര്‍ക്കും കൂടിപ്പോയാല്‍ രണ്ടോ മൂന്നോ മാര്‍ക്ക് മാത്രം ഇസ്കാന്‍ കഴിയുന്ന വിധത്തില്‍ സൈനും കോസും ടാനുമൊക്കെയായി കട്ടക്ക് കമ്പനിയായിരുന്ന കാലം. അതുകൊണ്ട് തന്നെ ഒരു പേജ് പോലും മറിച്ച് നോക്കാതെ, ഒന്നും ഓര്‍ത്തെടുക്കാന്‍ കൂടി നില്‍ക്കാതെ കേമമായി തന്നെ അന്നും കണക്ക് പരീക്ഷ എഴുതി.

മരണവിവരം സ്കൂളില്‍ അറിയിച്ചിരുന്നതുകൊണ്ട് നിര്‍ബന്ധിത സമയമില്ലാതെ, എഴുതി തീര്‍ന്നാല്‍ വീട്ടില്‍ പോയ്‌ക്കൊള്ളാന്‍ ടീച്ചര്‍ അനുവാദവും തന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ച് തറവാട്ട് വീട്ടിലെത്തിയപ്പോള്‍ അവിടെ ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ , മുറ്റം നിറയെ നാട്ടുകാരും ബന്ധുക്കളും, അച്ചിച്ഛന്‍റെ മക്കളുടെയും മരുമക്കളുടെയും സഹപ്രവര്‍ത്തകരും... ചടങ്ങുകള്‍ തീര്‍ന്നു. വന്നവരില്‍ ഭൂരിഭാഗവും തിരികെപ്പോയി. തറവാട്ട് വീട് അച്ചിച്ഛനില്ലാത്ത, നാമജപങ്ങളില്ലാത്ത സന്ധ്യയില്‍ , വളരെ നേരത്തെ ഉറങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അടുത്ത ബന്ധുക്കള്‍ മിക്കവാറും എല്ലാവരുമുണ്ട്. അങ്ങനെ കാര്യമായ സങ്കടമൊന്നുമില്ലെങ്കിലും ഒട്ടും സന്തോഷമില്ലാതെ എന്‍റെ ഒരു വേനലവധിക്കാലം തുടങ്ങുന്നു...

ഉറങ്ങി തുടങ്ങിയ തറവാട്ട് വീടിനെ ഉണര്‍ത്തികൊണ്ട് തൊട്ടയല്‍പക്കത്ത്‌ നിന്നും വലിയ കരച്ചിലുകളും പിന്നാലെയൊരു വര്‍ത്തമാനവുമെത്തി. കുമാരന്‍ വൈദ്യര്‍ മരിച്ചു! അച്ചിച്ഛന്‍റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു, കുമാരന്‍ വൈദ്യര്‍ ... പെട്ടെന്ന്‍ തന്നെ വീണ്ടുമൊരു മരണവാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്ക് കുറച്ച് സമയമേടുക്കേണ്ടി വന്നു. ടോര്‍ച്ചെടുത്ത് അച്ഛന്‍ കുമാരന്‍ വൈദ്യരുടെ വീട്ടിലേക്കിറങ്ങിയപ്പോള്‍ ഞാനും കൂടെപ്പോയി. നെഞ്ച് പിടയുന്നതിന്‍റെ, കരച്ചിലിന്‍റെ, അടക്കം പറച്ചിലിന്‍റെ തനിയാവര്‍ത്തനങ്ങള്‍ ...

കുമാരന്‍ വൈദ്യരുടെ പേരകുട്ടി മനു എന്‍റെ കൂട്ടുകാരനാണ്. വൈദ്യരുടെ മറ്റൊരു പേരകുട്ടി മണിയുമതേ... അവരാരേയും അവിടെ കണ്ടില്ല. കണ്ണില്‍ ഉരുണ്ട് കളിക്കുന്ന ഉറക്കം അച്ഛന് അധികം താമസിയാതെ വീട്ടിലേക്ക്‌ പോകുവാന്‍ പ്രേരണയായി, എനിക്കും.

തറവാട്ട് വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോയവര്‍ പിന്നത്തെ ദിവസങ്ങളില്‍ വീട്ടില്‍ വന്നുംപോയുമിരുന്നു. കുമാരന്‍ വൈദ്യരുടെ വീട്ടില്‍ വന്നുപോയ ചിലര്‍ ഇങ്ങോട്ടുമെത്തി. ഇവിടെ വന്ന ചുരുക്കം ചിലര്‍ അങ്ങോട്ട്‌ പോയി. ഇങ്ങനെ വന്നുപോയവര്‍ക്ക്‌ പലപ്പോഴും ഞാന്‍ അകമ്പടിയായി. മനുവിനെ കണ്ടു, മണിയെ കണ്ടു, അരീക്കക്ക് അപ്പുറത്തുള്ള ലോഹി ചേട്ടന്‍റെ മകന്‍ ലോതിഷിനെ കണ്ടു. പണ്ടേ ഇവരെയെല്ലാം അറിയാം ഒരുമിച്ച് കളിക്കുകയും കസര്‍ത്തുകള്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കുന്നത് കുമാരന്‍ വൈദ്യരുടെ വിശാലമായ പറമ്പിലാണെങ്കില്‍ , ഒളിച്ചും പാത്തും പതുങ്ങിയും എനിക്ക് വീട്ടില്‍ നിന്ന് രക്ഷപ്പെടണമായിരുന്നു. കളിക്കുന്നത് തറവാട്ടെ തെക്കേപ്പറമ്പില്‍ ആണെങ്കില്‍ പടിഞ്ഞാറ്റ് വാതിലില്‍ ഓടാമ്പല്‍ ഇഴുകി വീഴുന്നത് കാതോര്‍ത്ത് നില്‍ക്കണം. തേങ്ങലുള്ള വീടുകളിലെ മുറ്റങ്ങളുടെ അസ്വാരസ്യങ്ങളില്‍ നിന്നും പുതിയൊരു കളിസ്ഥലം കണ്ടെത്തണം. അന്നാളുകളില്‍ എപ്പോഴോ ആയിരുന്നു പുതിയ വെളിമ്പറമ്പുകളിലേക്ക് ആദ്യമായി ഞങ്ങളുടെ ശകടങ്ങള്‍ ചവിട്ടി കയറിയത്.

അച്ചിച്ഛന്‍റെ ശകാരങ്ങളില്ലാത്ത, അമ്മയുടെ സമയ നിഷ്കര്‍ഷകളില്ലാത്ത, ഒറ്റുകാരില്ലാത്ത, പൂമ്പാറ്റയും ബാലരമയും മറ്റൊരു പുസ്തകവുമില്ലാത്ത, പ്രത്യേകിച്ചൊരു സമയനിഷ്ഠയുമില്ലാത്ത കാലം... ടോംസോയര്‍ സാഹസങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അന്ന്‍ എപ്പോഴോ ആയിരുന്നു ഞാനൊറ്റക്ക് ഏറ്റവും അകലേക്ക്‌ സൈക്കിള്‍ ഓട്ടിച്ച് പോയത്‌, അന്ന് എപ്പോഴോ ആയിരുന്നു ഒളിപ്പിച്ച് കടത്തിയ തോര്‍ത്ത് മുണ്ടുമായി തൈക്കൂട്ടം കടവില്‍ പോയി കൂട്ടുകാരോടൊപ്പം രണ്ട് കുപ്പി നിറയെ പൊടിമീനുകളെ പിടിച്ചത്‌.. അന്ന് എപ്പോഴോ ആയിരുന്നു നിഷിദ്ധമായ ശീട്ട്കളി വശമാക്കിയത്... മറന്നുപോയ ഇതെല്ലാം ഞാനോര്‍ത്തത് ഒരു ചിത്രത്തിനകത്തിരുന്നായിരുന്നു, അഞ്ജലി മേനോന്‍റെ ആദ്യ ചിത്രം 'മഞ്ചാടിക്കുരു'. ഒരിക്കല്‍ വീണുകിട്ടിയൊരു കാലം സമാനമായ രീതിയില്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയി...


ബാല്യകാല കുസൃതികള്‍ ഇത്ര സുന്ദരമായി ആവിഷ്കരിച്ച ഒരു ചിത്രം സമീപകാലത്ത്‌ മലയാളത്തിലിറങ്ങിയിട്ടില്ല. നല്ല ചിത്രങ്ങളായിട്ടും അകാലത്തില്‍ തീയ്യറ്ററില്‍ മൃതിയടയേണ്ടി വരുന്ന ചിത്രങ്ങള്‍ക്ക്, ഡിവിഡികള്‍ ഇറങ്ങി കഴിയുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കണ്ണീര്‍ പൊഴിച്ചും വാഴ്ത്തുപ്പാട്ടുകള്‍ ഒരുപാട് കാണാറുണ്ട്‌. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ആരും ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ അത്തരം പോസ്റ്റുകള്‍ എഴുതുവാനായി കാത്തിരിക്കരുതെന്ന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇത്തരം മൊഞ്ചുള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ഇത്തരം കുഞ്ഞു'മഞ്ചാടി'കളെ നമ്മള്‍ വാരിയെടുക്കണം...

Apr 17, 2012

22 ഫീമെയില്‍ കോട്ടയം

ഒറ്റയും തെറ്റയുമായി കഴിഞ്ഞ വര്‍ഷം വന്ന ചില ചിത്രങ്ങള്‍ മലയാള സിനിമയില്‍ നല്ലതെന്തോക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുളവാക്കിയിരുന്നു. ആ കൂട്ടത്തിലെ ഭൂരിപക്ഷം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും വിജയങ്ങളായി മാറുകയും ചെയ്തു. നായക കേന്ദ്രീകൃതമായ കഥകള്‍ക്ക് പുറം തിരിഞ്ഞുനിന്ന, തലമുറകള്‍ പഴക്കമുള്ള 'ഫോര്‍മുല'കളെ നിരാകരിച്ച ചിത്രങ്ങളായിരുന്നു അവയെല്ലാം. അങ്ങനെ സിനിമയുടെ പതിവ്‌ രീതികളെ തിരസ്കരിക്കുവാനുള്ള ആര്‍ജ്ജവം കാണിച്ചവരില്‍ ഒരാളായ ആഷിക് അബു ഒരു സംവിധായകനെന്ന നിലയില്‍ ഒരു പടി കൂടി മുകളിലേക്ക് കയറുകയാണ് തന്‍റെ പുതിയ ചിത്രമായ '22 ഫീമെയില്‍ കോട്ടയ'ത്തിലൂടെ...


Synopsis:
ബാംഗ്ലൂരില്‍ നഴ്സായി ജോലി ചെയ്യുകയാണ് കോട്ടയംകാരിയായ ടെസ്സ എബ്രഹാം.  വിദേശത്ത്‌ ജോലിതേടി പോകുന്നതുമായി ബന്ധപ്പെട്ട് ടെസ്സ, മലയാളിയായ സിറിലിനെ പരിചയപ്പെടുന്നു. ബാംഗ്ലൂരില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി നടത്തുകയാണ് സിറില്‍ . അധികം താമസിയാതെ ടെസ്സയും സിറിലും നല്ല സൌഹൃദത്തിലാകുന്നു.

ഒരു ദിവസം രാത്രിയില്‍ സിറില്‍ പബ്ബില്‍വെച്ച് ഒരപരിചിതനുമായി ഇടയുന്നു. രാവിലെ സിറിലിനെ മൊബൈല്‍ ഫോണില്‍ ലഭിക്കാതെ വിഷമിച്ച ടെസ്സയെ തേടി, മുറിയിലേക്ക് സിറിലിനെ സുരക്ഷിതമായി ഒരിടത്ത്‌ ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരവുമായി മുന്‍പൊരിക്കല്‍ സിറില്‍ പരിചയപ്പെടുത്തിയ ഒരു മധ്യവയസ്കനെത്തുന്നു...

ഏക്‌ ഹസീനാ ഥീ, ദ ഗേള്‍ വിത്ത്‌ എ ഡ്രാഗണ്‍ ടാറ്റൂ, കില്‍ ബില്‍ മുതലായ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രമെന്ന് ചിത്രാന്ത്യത്തില്‍ സൂചനകളുണ്ട്. എങ്കിലും ചിത്രം കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നത് 2004-ല്‍ പുറത്ത്‌ വന്ന ശ്രീറാം രാഘവന്‍റെ 'ഏക്‌ ഹസീനാ ഥീ'യെ ആണ് (ശ്രീറാം രാഘവന്‍റെ ' ജോണി ഗദ്ദാര്‍ ' ആയിരുന്നു സിബി മലയിലിന്റെ 'ഉന്ന'ത്തിന് ആധാരം).

നല്ലവരില്‍ നല്ലവരായ മുഖ്യ കഥാപാത്രങ്ങളും ദുഷ്ടരില്‍ ദുഷ്ടന്മാരായ വില്ലന്മാരുമെന്ന രീതി വിട്ട് നന്മ-തിന്മകളുടെ സമിശ്രമായ മനുഷ്യരെയാണ് മലയാളത്തിലെ ദിശാവ്യതിയാനത്തിന്‍റെ ഭാഗമായ പുതിയ സിനിമകള്‍ പൊതുവെ ആവിഷ്കരിക്കുന്നത്. പഴയൊരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ (' അദ്ധ്യായം ഒന്ന് മുതല്‍ ') ഒന്നോ രണ്ടോ വട്ടം വിവാഹിതയായിട്ടും നായികയെ നായകനുവേണ്ടി കന്യകയായി തന്നെ കരുതി വെക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ . മലയാളത്തിലെ താരങ്ങള്‍ അഭിനയിക്കുന്ന ഭൂരിഭാഗം നായക കഥാപാത്രങ്ങളും ഇപ്പോഴും ക്രോണിക് ബാച്ചിലേഴ്സായി തുടരുന്നവരാണ്. ഡെറ്റോളിട്ട് വൃത്തിയാക്കിയാല്‍ തീരാവുന്നതേയുള്ളൂവെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യകാരി പറഞ്ഞു കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും അച്ഛന്‍ മകളെ കീഴ്പ്പെടുത്തുന്ന കഥ പത്രത്തില്‍ പതിവ്‌ വെണ്ടയ്ക്കയായിട്ടും അത്തരം കഥാപാത്രസൃഷ്ടികള്‍ക്കോ കഥാപരിസരങ്ങള്‍ക്കോ വേണ്ടി ആരും മുണ്ടുമുറുക്കി ഉടുത്ത് ഇറങ്ങിയില്ല.

അങ്ങനെ അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെക്കൊന്നും നൂണ്ടു കയറാന്‍ ശ്രമിക്കാതെയും പാതിരാ നേരത്ത് വാതിലില്‍ മുട്ടി 'സരളേ'യെന്ന് വിളിക്കാതെയും നാട്ടില്‍ ഉത്സവം നടത്തിയും വീട്ടുകാര്‍ തമ്മിലുള്ള കുടിപ്പക തീര്‍ത്തും ചളി തമാശകളില്‍ ചവിട്ടി നടന്നും നമ്മുടെ കഥാപാത്രങ്ങള്‍ സ്ഥിരം ചുറ്റുപാടുകളില്‍ ചുറ്റിത്തിരിയുന്ന കാലത്താണ് 'ടെസ്സ എബ്രഹാം' താനൊരു കന്യകയൊന്നുമല്ലെന്നു കാമുകനോട് ചോദിക്കാതെ തന്നെ പറയുന്നത്. സമ്പന്നനും വിവാഹിതനുമായ ഒരു മധ്യവയസ്കനൊപ്പം ബന്ധം തുടരുന്ന ടെസ്സയുടെ  ഒരു സഹമുറിക്കാരിയുമുണ്ട് ചിത്രത്തില്‍ .  പരിഷ്കൃതരെന്നു സാമാന്യം ജനം വിളിക്കുന്ന ജീവിതങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരാന്‍ വേണ്ടിയാകണം ചിത്രത്തിന്റെ പശ്ചാത്തലം ബംഗളൂരു നഗരമായത്.

ആണ്‍നോട്ടങ്ങളും അനുബന്ധ അശ്ലീലങ്ങളും നമ്മുടെ ചിത്രങ്ങളില്‍ ഈയിടെയായി പതിവ് കാഴ്ചയാണല്ലോ. തമാശയാണെന്ന് പറയപ്പെടുന്ന അത്തരം ദൃശ്യങ്ങള്‍ കണ്ട് മലയാളി കുടുംബങ്ങള്‍ കുംഭ കുലുക്കി ചിരിക്കുന്നതും പതിവ്‌ കാഴ്ച തന്നെ. പെണ്‍നോട്ടങ്ങള്‍ അതിപ്പോള്‍ ഏത് സൂര്യപുത്രിയാണെങ്കിലും നമ്മുടെ ചിത്രങ്ങളില്‍ അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ 22FK-യിലെ 'എന്നാ, കുണ്ട്യാ.. ടീ..!' എന്നൊരറ്റ സംഭാഷണ ശകലം അങ്ങനെതന്നെയാണല്ലോ... ലേ പറഞ്ഞത്‌ എന്ന് ഒരു നിമിഷം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നുണ്ട്. ഏത് സദാചാരക്കാര്‍ ഇതിനെതിരെ കൊടിയുയര്‍ത്തിയാലും മാന്യ മര്യാദക്ക് നാട്ടില്‍ കഴിഞ്ഞുവന്ന ചില പദങ്ങളെ വഷളന്‍മാരാക്കി ചിത്രങ്ങളില്‍ അവതരിപ്പിച്ച ചില തിരക്കഥാകൃത്തുക്കളുടെ നെറികെട്ട പരിപാടിയേക്കാളും എത്രയോ ഭേദമാണ് കാര്യം നേരെ പറയുന്ന  ഈ  പരിപാടി.

[SPOILER ALERT:
സമീപകാലത്ത്‌ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് സുജോയ്‌ ഘോഷ് സംവിധാനം ചെയ്ത 'കഹാനി'. സ്ത്രീ കഥാപാത്രം പ്രധാനമാകുന്ന ചിത്രം. അസാധാരണമായ കാസ്റ്റിംഗും മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൊല്‍ക്കത്തയെന്ന നഗരത്തിന്‍റെ സിരാരൂപങ്ങളും നിറങ്ങളും പകര്‍ത്തിയ ചടുലമായ ത്രില്ലര്‍ . '22FK' സ്ത്രീ കേന്ദ്രീകൃതമാണ്. മികച്ച കാസ്റ്റിംഗും അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ഒരു നഗരത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. ചെത്തിമിനുക്കി മിനുക്കിയെടുത്തൊരു തിരക്കഥാരൂപം നമുക്ക്‌ 'കഹാനി'യില്‍ തിരിച്ചറിയാനാകും. തിരക്കഥയുടെ രൂപത്തെ മനസ്സിലാക്കുന്നവരാണ്  '22FK'-യുടെ എഴുത്തുകാരായ അഭിലാഷ്‌ കുമാറും ശ്യാം പുഷ്കരനും. ചിത്രത്തിന്‍റെ മൂലഭാഗമായ ടെസ്സയുടെ പ്രതികാരം നിസ്സന്ദേഹമായ  രീതിയില്‍ ചിത്രത്തില്‍ ആവിഷകരിക്കപ്പെട്ടിട്ടില്ല. അതുതന്നെയാണ് പൂര്‍ണ്ണകായ രൂപത്തില്‍ ചിത്രത്തിന്‍റെ വലിയ പോരായ്മയും.] 

സമീപകാല മലയാള സിനിമയിലെ മികച്ച 'കാസ്റ്റിംഗ്' ആണ് ചിത്രത്തിലേത്. കഥാപാത്രങ്ങളോട് ഇണങ്ങുന്ന അഭിനേതാക്കള്‍ . തെരെഞ്ഞെടുപ്പിലെ ആ മികവ് തന്നെയാണ് പല കഥാപാത്രങ്ങളുടെയും മികവിന്‍റെ ആധാരശില. ഫഹദ്‌ ഫാസില്‍ എന്ന അഭിനേതാവിന്‍റെ വളര്‍ച്ച ' ചാപ്പാ കുരിശില്‍ ' തന്നെ വ്യക്തമായതാണ്. ഈ ചിത്രത്തില്‍ ഹാസ്യം വളരെ തന്മയത്വമായി അവതരിപ്പിക്കുന്നുണ്ട്, ഫഹദ്‌. റീമ കല്ലിങ്കലിന്‍റെ ഏറ്റവും മികച്ച അഭിനയമായി 'ടെസ്സ' ഓണ്‍ലൈന്‍ സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് 'സിറ്റി ഓഫ് ഗോഡി'ലും 'നിദ്ര'യിലും റീമ അവതരിപ്പിച്ച കഥാപാത്ര രൂപങ്ങളെ വ്യക്തമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റീമയിലെ അഭിനേത്രിയില്‍ കഥാപാത്രങ്ങളിലേക്ക് ഇറങ്ങുന്ന പ്രതിഭയില്ലെന്ന്  സംശയിക്കുവാന്‍ ഇട വരുന്നു. മനസ്സ്‌ തൊടുന്ന ചില മുഹൂര്‍ത്തങ്ങള്‍ ടി.ജി രവി ചിത്രത്തിലൊരുക്കുന്നുണ്ട്. ആരോ ഫേയ്സ്ബുക്കില്‍ തമാശയായി എഴുതിയിട്ടതുപോലെ ടി.ജി രവിയുടെ 'പ്രകടന'ത്തിന്  സ്ത്രീപക്ഷം കയ്യടിക്കുന്നത് ഇതാദ്യമായിട്ടാകണം. 'ഉറുമി', 'ചാപ്പാ കുരിശ്' മുതലായ ചിത്രങ്ങളിലൂടെ ഗായികയായി ശ്രദ്ധേയയായ രശ്മി സതീഷാണ് ജയിലിലെ റൌഡിയായ തടവ് പുള്ളിയാകുന്നത്.

രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആഷിക് അബുവിന്‍റെ കഴിഞ്ഞ ചിത്രമായ ' സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ' അവസാനിക്കുന്നത് 'അവിയലി'ന്റെ ഒരു ഗാനത്തോടെയാണ് എങ്കില്‍ , '22FK' തുടങ്ങുന്നത് മറ്റൊരു ' അവിയല്‍ ' ഗാനത്തോടെയാണ്. മലയാളികള്‍ക്കിടയില്‍ ഒട്ടും തന്നെ ജനകീയമാകാതെ പോയതാണ്  ' അവിയല്‍ ' എന്ന റോക്ക് ബാന്‍ഡിന്‍റെ പ്രതാപകാലം. അന്ന് ആനന്ദ്‌ രാജ് എന്നൊരു പുലിയായിരുന്നു 'അവിയലി'ന്‍റെ ശബ്ദം. ബഹുജനം 'അവിയലി'നെ അറിയുന്നത്  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'ലെ ' ആനക്കള്ളന്‍ ' മുതലായിരുന്നു. അതിനും എത്രയോ മുന്‍പേ ആനന്ദ്‌ രാജ് ' അവിയലി 'ന്‍റെ ഭാഗമല്ലാതായി കഴിഞ്ഞിരുന്നു.  കഴിഞ്ഞ കുറേ നാളുകളായി 'അവിയലി'ന്‍റെ രുചിയെ ഇല്ലാതാക്കുന്നത് അനുഗ്രഹീതനായ ഒരു ഗായകന്‍റെ അഭാവമാണെന്ന് കടുത്ത ' അവിയല്‍ ' ആരാധകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒന്നുറപ്പാണ്, മികച്ചൊരു ഗായകന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരാനുള്ള വകയൊക്കെ ' അവിയലി 'നുണ്ട്.

സമീപകാലത്തെ ഏറ്റവും മികച്ച ടൈറ്റില്‍ ഡിസൈനാണ് ചിത്രത്തിന്‍റെത്. ചിത്രത്തിലെ ടൈറ്റില്‍ സ്വീക്വന്‍സും മികച്ചതാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രമോഷന് വേണ്ടിയൊരുക്കിയ വീഡിയോകളും ശ്രദ്ധേയങ്ങളായിരുന്നു. ഇന്ന് മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നവരില്‍ സോഷ്യല്‍ മീഡിയയെ കൃത്യവും വ്യക്തവുമായി ഉപയോഗപ്പെടുത്തുന്നവരില്‍ ടോപ്പ്‌ സീഡ്‌ തന്നെയാണ് ആഷിക് അബു. പപ്പായയുമായി ചേര്‍ന്നുള്ള ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഫേസ്‌ബുക്ക്‌ രാജ്യത്ത്‌ കാണാനിനി ആരുമില്ല എന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ഇത്രയും വലിയ ഓണലൈന്‍ പൂരങ്ങള്‍ ഉണ്ടായിട്ടും എറണാകുളം പോലുള്ള നഗരങ്ങളിലല്ലാതെ ചിത്രത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ കാര്യമായ ജനമുണ്ടായില്ല എങ്കില്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് എന്നത് ഇപ്പോഴും ബഹുജനത്തിന് അത്ര വലിയ പിടിയൊന്നുമില്ലാത്ത ഒരു തുരുത്താണ് എന്ന് തന്നെയാണ്.

'22FK' മലയാള മുഖ്യധാരാ ചലച്ചിത്രങ്ങളുടെ പതിവ്‌ കഥാപരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയോ, കഥാപാത്രങ്ങളെ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. 15-16 വര്‍ഷം മുന്‍പത്തെ ഷിറ്റും ബുള്‍ഷിറ്റും ഒരു ഉളുപ്പുമില്ലാതെ വീണ്ടും ശര്‍ദ്ദിക്കാന്‍ മടിയേതുമില്ലാത്ത താരങ്ങള്‍ വാഴുന്ന നാട്ടില്‍ ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്‌?

ആകെത്തുക:
ആഖ്യാനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും അഭിനന്ദിക്കേണ്ട ചിത്രം. സംവിധായകനുള്ള  ഒരു സിനിമ. പക്ഷേ,  ഈ ചിത്രത്തിന്‍റെ മൂലകഥ, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.  Not a family popcorn movie!!